തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിലെ പാളിച്ചകൾക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. “ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ” എന്ന പാരഡി ഗാനങ്ങൾ പാടിയും “അമ്പലം വിഴുങ്ങികൾ” എന്ന ബാനറുകൾ ഉയർത്തിയുമായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി ആണ് ഈ പ്രതിഷേധം നടന്നത്.(Opposition protests outside the Kerala Assembly regarding Sabarimala gold theft)
സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രധാന പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങുന്നത് അപകടകരമായ സൂചനയാണ്. കേസിൽ ഇനിയും പിടിയിലാകാനുള്ളവർ സിപിഎമ്മിനും സർക്കാരിനും വേണ്ടപ്പെട്ടവരാണ്. അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയാൽ സർക്കാർ തകരുമെന്ന ഭയത്താൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ അനധികൃതമായി ഇടപെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചവർ പോലും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പുറത്തിറങ്ങുകയാണ്. തൊണ്ടിമുതൽ കണ്ടെത്താനോ തെളിവുകൾ ശേഖരിക്കാനോ പ്രത്യേക അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
സഭയ്ക്കുള്ളിൽ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന് ഭ്രാന്താണെന്നും സമനില തെറ്റിയെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനകൾ നിലവാരം കുറഞ്ഞതാണ്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ സ്പീക്കർ അഞ്ച് മന്ത്രിമാർക്ക് അവസരം നൽകി. സഭയിൽ പ്രകോപനം സൃഷ്ടിച്ചത് വാച്ച് ആൻഡ് വാർഡാണ്. കേരള ചരിത്രത്തിലെ ഏറ്റവും മോശം അക്രമികൾക്കൊപ്പമിരുന്നാണ് ഭരണപക്ഷം യുഡിഎഫിനെ സഭയിലെ അച്ചടക്കം പഠിപ്പിക്കുന്നത് എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

