കൊച്ചി: തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളെക്കുറിച്ച് മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.(No more restrictions can be imposed on Thrissur Pooram elephant procession, says High Court)
കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നള്ളിക്കുന്നത് തടയണമെന്നും സർക്കാർ സർക്കുലറുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ വിശദീകരണം. കടുത്ത ചൂട് ആനകൾക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും അതിനാൽ എഴുന്നള്ളിപ്പ് നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ എലിഫന്റ് സ്ക്വാഡുകളെ ഉപയോഗിക്കുന്നത് തടയണം. വെടിക്കെട്ട് നടത്തുമ്പോൾ ആനകളിൽ നിന്ന് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും ആനകളുടെ സംരക്ഷണവും സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

