ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged )
ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ തീയതി ആയില്ലല്ലോ എന്ന് പറഞ്ഞ് മരുന്ന് നൽകി തിരിച്ചയച്ചു. പിന്നീട് നിർബന്ധപൂർവ്വം വാർഡിൽ അഡ്മിറ്റ് ചെയ്തപ്പോഴും കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കുടുംബം പറയുന്നു.
വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് യുവതിയെ സിസേറിയന് വിധേയയാക്കിയത്. കുട്ടി ജനിച്ച ശേഷം ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും പറഞ്ഞ് വണ്ടാനത്തേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലെത്തും മുൻപേ കുഞ്ഞ് മരിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

