തിരുവനന്തപുരം: ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക്. പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.(Medical college doctors’ strike enters 10th day, Government to hold talks again)
ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നേതാക്കളുമായി സംസാരിക്കുന്നതിന് മുന്നോടിയായി നാളെ ആരോഗ്യ മന്ത്രിയും ധനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ശമ്പള കുടിശ്ശിക അനുവദിക്കുന്നതിലെ സാമ്പത്തിക വശങ്ങൾ ചർച്ച ചെയ്ത ശേഷമായിരിക്കും ഡോക്ടർമാരുമായുള്ള നിർണ്ണായക ചർച്ച നടക്കുക.
ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെച്ചിട്ട് ഇന്ന് ഏഴ് ദിവസം പൂർത്തിയാകുന്നു. ഇത് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലെ രോഗികളെ സാരമായി ബാധിച്ചിട്ടുണ്ട്.

