കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.(Many DJ parties are becoming drug dens, says Kochi City Police Commissioner)
ചില പബ്ബുകളിലും ഹോട്ടലുകളിലും പുലർച്ചെ വരെ ഡിജെ പാർട്ടികൾ നീളുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. പലയിടങ്ങളിലും ഇത്തരം പാർട്ടികൾ ലഹരി വിതരണ കേന്ദ്രങ്ങളായി മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാന ലഹരി വിതരണക്കാരനായ കെവിനെ പിടികൂടിയതിന് പിന്നാലെയാണ് പോലീസ് നടപടികൾ കർശനമാക്കിയത്.
എല്ലാ ഡിജെ പാർട്ടികളും രാത്രി 11 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകൾക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിക്കഴിഞ്ഞു. ബാർ ലൈസൻസ് സമയവും ഡിജെ പാർട്ടിയുടെ സമയവും രണ്ടായിത്തന്നെ കാണണം. കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. പ്രാഥമിക നടപടിയുടെ ഭാഗമായി ഇവരെ സ്ഥലം മാറ്റിയിട്ടുണ്ട്. കൂടാതെ, രഞ്ജിത്തിനെതിരായ കേസിലെ അന്വേഷണം പൂർത്തിയായതായും ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

