കാസർകോട്: കേരളം ഉറ്റുനോക്കിയ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷ്‌റഫ് അട്ടിമറി വിജയം ലക്ഷ്യമിട്ട് മുന്നേറുന്നു (Manjeshwar Election Results 2026). വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ വ്യക്തമായ മേധാവിത്തം സ്ഥാപിച്ച അഷ്‌റഫ്, ആറ് റൗണ്ട് പിന്നിടുമ്പോൾ 15,035 വോട്ടുകളുടെ വൻ ലീഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തിയ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മഞ്ചേശ്വരത്ത് ഇത് സുരേന്ദ്രന്റെ തുടർച്ചയായ നാലാം മത്സരമാണ്. 2016-ൽ വെറും 89 വോട്ടുകൾക്കും 2021-ൽ 745 വോട്ടുകൾക്കും പരാജയപ്പെട്ട സുരേന്ദ്രന് ഇത്തവണ തിരിച്ചുവരവ് അസാധ്യമാക്കുന്ന രീതിയിലാണ് അഷ്‌റഫിന്റെ കുതിപ്പ്.
കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്ന അഷ്‌റഫിന്റെ ജനകീയത വോട്ടായി മാറിയെന്നാണ് സൂചനകൾ. ആറ് റൗണ്ടുകൾ കഴിഞ്ഞപ്പോൾ അഷ്‌റഫ് 39,100 വോട്ടുകൾ നേടിയപ്പോൾ സുരേന്ദ്രന് 24,065 വോട്ടുകൾ മാത്രമാണ് നേടാനായത്. ആകെയുള്ള 17 റൗണ്ടുകളിൽ പകുതിയോളം പിന്നിടുമ്പോൾ ലീഡ് നില ഇനിയും ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.
വോട്ടെണ്ണൽ നില (6 റൗണ്ട് പിന്നിടുമ്പോൾ):
എ.കെ.എം. അഷ്‌റഫ് (UDF): 39,100
കെ. സുരേന്ദ്രൻ (NDA): 24,065
ലീഡ്: 15,035 (UDF)
Story Summary: UDF candidate A.K.M. Ashraf is heading for a massive victory in Manjeshwar, leading BJP’s K. Surendran by over 15,000 votes after six rounds of counting. This appears to be a major setback for Surendran, who is contesting for the fourth consecutive time in this high-profile constituency.

