കാസർഗോഡ്: ജനങ്ങളുടെ പരാതികളും ബി.ജെ.പി നേതാക്കളുടെ ഇടപെടലും പരിഗണിച്ച് കുമ്പളയിലെ താൽക്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി. ഇതിനായുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അടുത്ത അഞ്ച് മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണ്ണമായി നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Kumbla toll plaza is being closed, says Union Minister)
ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചാണ് പ്ലാസ പൂട്ടാൻ തീരുമാനിച്ചത്. രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, എം.എൽ. അശ്വിനി എന്നിവർ മന്ത്രാലയത്തെ സമീപിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ ധരിപ്പിച്ചിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളാരും തന്നെ മന്ത്രാലയത്തെ സമീപിച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ടോൾ പ്ലാസ പൂട്ടുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമല്ലെന്ന് മന്ത്രി വ്യക്തമാക്കി. യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്നത് വെറും ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണെന്നും ഇതിന്റെ ക്രെഡിറ്റ് ജനങ്ങൾക്കായി പ്രവർത്തിച്ചവർക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.



