വയനാട്: കെഎസ്ആർടിസി ബസ് അപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ് (KSRTC accident compensation). വയനാട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT)യുടേതാണ് നടപടി. അമ്പലവയൽ മാളിക കുന്നത്തൊടി മുഹമ്മദ് അസ്‌ലമിനാണ് (21) ഈ വലിയ തുക നഷ്ടപരിഹാരമായി ലഭിക്കുക. 1,40,34,550 രൂപയും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതിച്ചെലവുമാണ് കെഎസ്ആർടിസി നൽകേണ്ടത്.
2023 ജനുവരി 17-നായിരുന്നു അസ്‌ലമിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിംഗിൽ ഫാർമസി വിദ്യാർത്ഥിയായിരുന്ന അസ്‌ലം, മാളികയിൽ നിന്ന് ബത്തേരിയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. മംഗലംകാപ്പിൽ വെച്ച് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലം എതിരെ വന്ന വാഹനത്തിന് അരികുകൊടുത്തപ്പോൾ അസ്‌ലമിന്റെ കൈ പുറത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ കൈമുട്ടിന് മുകളിൽ വെച്ച് ഇടതുകൈ അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല.
ബസിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാൽ നഷ്ടപരിഹാരത്തുക കെഎസ്ആർടിസി തന്നെ നൽകണം. എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. അഡ്വ. ടി.ആർ. ബാലകൃഷ്ണൻ മുഖേനയാണ് അസ്‌ലം ഹർജി സമർപ്പിച്ചത്.
Story Summary: The Wayanad MACT has ordered KSRTC to pay ₹1.5 crore in compensation to Muhammed Aslam, a pharmacy student who lost his left arm in a bus accident in 2023. The accident occurred due to the driver’s negligence, and as the bus lacked insurance, the corporation is liable for the full amount.

