തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.(KSRTC cannot be excluded from routes operated by private buses, CM corrects KB Ganesh Kumar)
ലാഭകരമായ റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ മാറ്റുന്നത് സർക്കാരിന്റെ നയമല്ല. പൊതുഗതാഗത സംവിധാനം എന്ന നിലയിൽ കെഎസ്ആർടിസി ബസുകൾ റൂട്ടുകളിൽ നിന്ന് ഒഴിവാക്കുന്നത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കും. സ്വകാര്യ ബസുകളുമായി അനാരോഗ്യകരമായ മത്സരം വേണ്ടെന്ന് മാത്രമാണ് സർക്കാർ കരുതുന്നത്, അല്ലാതെ റൂട്ടുകൾ വിട്ടുകൊടുക്കലല്ല.
സ്വകാര്യ ബസ് സർവീസുകൾ ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാതെ കെഎസ്ആർടിസി ബസുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റുമെന്നുമായിരുന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ഒരു ബസും ഇല്ലാത്ത റൂട്ടുകളിലേക്ക് കെഎസ്ആർടിസി മാറ്റിയപ്പോൾ വരുമാനം വർദ്ധിച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ മന്ത്രി ഗണേഷ് കുമാർ തന്റെ നിലപാട് തിരുത്തി.

