പാലക്കാട്: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ വേനൽമഴയിലും കാറ്റിലും പരക്കെ നാശനഷ്ടം (Kerala Summer Rain). അട്ടപ്പാടിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു. കൽക്കണ്ടി സ്വദേശിനി സോണിയ (35) ആണ് മരിച്ചത്. അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
പാലക്കാടിന് പുറമെ ഇടുക്കി ജില്ലയിലും കാറ്റും മഴയും വൻ നാശം വിതച്ചു. തൊടുപുഴയിൽ ശക്തമായ കാറ്റിൽ ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. വണ്ടിപ്പെരിയാർ പാറമട ഭാഗത്ത് മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. മുക്കം, തിരുവമ്പാടി, കൊടിയത്തൂർ, കാരശ്ശേരി, ഓമശ്ശേരി, കൂടരഞ്ഞി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത കാറ്റും മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.
വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ മുന്നറിയിപ്പ് നൽകി.
Story Summary: Heavy summer rains and strong winds caused widespread damage across Kerala. In Attappadi, a 35-year-old woman named Sonia died after a tree fell on the auto-rickshaw she was traveling in. Severe structural damage and power outages were reported in Idukki and Kozhikode districts as well.

