തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തന ശൈലിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി പുതിയ സർക്കാർ. പോലീസ് സ്റ്റേഷനുകളുടെ ഭരണം വീണ്ടും എസ് ഐമാർക്ക് നൽകാനും, പഴയ സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.(Kerala Police Reorganization, New Kerala government to restore circle inspector system and hand over police station control to SIs)
ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ തയാറാക്കി കഴിഞ്ഞു. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് ശേഷമുള്ള ഏറ്റവും വലിയ ഭരണപരമായ പരിഷ്കാരങ്ങളിലൊന്നാകും ഇത്.
പ്രതിവർഷം 3000-ൽ അധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്ന വലിയ പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനി ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരുക. ആയിരത്തിൽ താഴെ എഫ്ഐആറുകൾ മാത്രം വരുന്ന സാധാരണ സ്റ്റേഷനുകളുടെ (B, C ക്ലാസ്) ഭരണം ഇനി മുതൽ എസ്ഐമാർക്ക് കൈമാറും. പുതിയ ക്രമീകരണത്തോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെയുള്ള മേഖലകളിൽ രണ്ട് പോലീസ് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ രീതി നിലവിൽ വരും.
മാറ്റം വരുത്തുമ്പോൾ ബാക്കിവരുന്ന സർക്കിൾ ഇൻസ്പെക്ടർമാരെ സൈബർ സെൽ, പോക്സോ (POCSO) ഡിവിഷനുകൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലേക്ക് നിയമിക്കും. മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ 480 പോലീസ് സ്റ്റേഷനുകളിലായിരുന്നു സിഐമാരെ എസ്എച്ച്ഒമാരാക്കി നിയമിച്ചിരുന്നത്. ഈ സംവിധാനമാണ് ഇപ്പോൾ മാറുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രചാരണങ്ങൾ ശക്തമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. പുതിയ സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ അനുയോജ്യമായ 20 ഇന കർമ്മപദ്ധതികളാണ് പോലീസ് മേധാവി സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നത്.
Story Summary
The new Kerala government is set to overhaul the state police force by reverting the Station House Officer (SHO) system back to the old circle system, transferring station control to Sub-Inspectors (SIs). DGP Ravada Chandrasekhar has prepared a project report, under which Inspectors (CIs) will remain SHOs only in major stations with over 3,000 FIRs annually, while others will be deployed to cyber and POCSO cells.

