തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള ധാരണക്കുറവ് കാരണം അബദ്ധങ്ങൾ പറ്റുന്നതിനേക്കാൾ അപകടകരമായ മറ്റൊരു വലിയ സൈബർ കെണിയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ ജനപ്രിയ ആപ്പുകൾ വഴിയുള്ള വീഡിയോ കോൾ തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ ഔദ്യോഗിക ജാഗ്രതാ നിർദ്ദേശം.(Kerala Police Issues Strict Warning Against WhatsApp Video Call Blackmailing Scams)
അപരിചിതരിൽ നിന്നും പെട്ടെന്ന് എത്തുന്ന വീഡിയോ കോളുകൾ സ്വീകരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. പണം തട്ടിയെടുക്കാൻ ഇവർ ഉപയോഗിക്കുന്ന ബ്ലാക്ക് മെയിലിംഗ് രീതി വളരെ ആസൂത്രിതമാണ്.
നിങ്ങൾക്ക് വരുന്ന ഒരു അപരിചിത വീഡിയോ കോൾ നിങ്ങൾ സ്വീകരിച്ചാലുടൻ, മറുഭാഗത്ത് അശ്ലീല ദൃശ്യങ്ങളായിരിക്കും പ്രത്യക്ഷപ്പെടുക. ഈ സമയം ഫോൺ അറ്റൻഡ് ചെയ്ത നിങ്ങളുടെ മുഖം ഉൾപ്പെടെയുള്ള വിൻഡോ സ്ക്രീൻ തട്ടിപ്പുകാർ രഹസ്യമായി റെക്കോർഡ് ചെയ്തെടുക്കും. തുടർന്ന് നിങ്ങളുടെ മുഖം ചേർത്തുവെച്ച ഈ അശ്ലീല വീഡിയോ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഇവർ വൻതുക ആവശ്യപ്പെടാൻ തുടങ്ങും.
മാനഹാനി ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നൽകുമെങ്കിലും, ഒരിക്കൽ പണം നൽകിയാലും ഇവരുടെ ഭീഷണി അവസാനിക്കില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ കെണി. നമ്മൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന വ്യക്തിവിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയ ശേഷമാണ് ഇവർ കെണിയൊരുക്കുന്നത്. അതിനാൽ, തട്ടിപ്പ് തുടങ്ങിയ ശേഷം ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത് കൊണ്ടോ കാര്യമില്ലെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണികളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കുക. അഥവാ ആരെങ്കിലും ഇത്തരം ബ്ലാക്ക് മെയിലിംഗ് കെണിയിൽ അകപ്പെട്ടുപോയാൽ ഒട്ടും മടിക്കാതെയും ഭയപ്പെടാതെയും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ ബന്ധപ്പെട്ട് പരാതി നൽകുക.
Story Summary
Kerala Police issued a strict warning against rising WhatsApp and Messenger video call scams. Fraudsters record the victim’s face alongside obscene videos during unsolicited calls and later blackmail them for money, advising victims to report immediately to the police.

