കല്പറ്റ: കേരള മന്ത്രിസഭയിലെ പുതിയ മന്ത്രിയായ ടി. സിദ്ദീഖിന് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ ഗായിക അഞ്ജു ജോസഫ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു (Singer Anju Joseph Star Singer). ഭർത്താവ് ആദിത്യ പരമേശ്വരനൊപ്പം മന്ത്രി ടി. സിദ്ദീഖിനെ നേരിട്ടുകണ്ട് ആശംസകൾ അറിയിക്കുന്ന ചിത്രമാണ് അഞ്ജു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കല്പറ്റയിൽ വെച്ച് ടി. സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ തനിക്ക് അപ്രതീക്ഷിതമായി അവസരം ലഭിച്ച കാര്യവും അഞ്ജു കുറിപ്പിലൂടെ അനുസ്മരിച്ചു.
“പ്രിയപ്പെട്ട സിദ്ധിക്ക, നിങ്ങളൊരു നല്ല മനുഷ്യനാണ്…”
അന്ന് വേദിയിൽ വെച്ച് താൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് അഞ്ജു കുറിച്ചു.
“അപ്രതീക്ഷിതമായി എത്തിയ ഒരു ഫോൺ കോളിൽ ആയിരുന്നു കല്പറ്റയിൽ പരിപാടി അവതരിപ്പിക്കാൻ പോയത്, ടി. സിദ്ദിഖ് എം.എൽ.എയുടെ ഇലക്ഷന്റെ ഭാഗമായിട്ട്. അന്ന് ആ വേദിയിൽ വെച്ച് അദ്ദേഹത്തോട് പറഞ്ഞു, ജയിച്ചൊരു മന്ത്രിയായി വരട്ടെ എന്ന്… ജയിച്ചു, മന്ത്രിയായി… നല്ല മനുഷ്യനാവുക എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. പ്രിയപ്പെട്ട സിദ്ധിക്ക.. നിങ്ങളൊരു നല്ല മനുഷ്യനാണ്… ജനങ്ങൾക്ക് നിങ്ങൾ നല്ലൊരു നേതാവും.”
ഭർത്താവ് ആദിത്യ പരമേശ്വരനൊപ്പമുള്ള ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളും പുതിയ മന്ത്രിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റിന്റെ പ്രശസ്തമായ ‘ഐഡിയ സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ജോസഫ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തുടർന്ന് മലയാള സിനിമയിൽ പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായി മാറി. നിരവധി കവർ സോംഗ് വീഡിയോകളിലൂടെയും അഞ്ജു യൂട്യൂബിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
സംഗീതത്തിന് പുറമെ അഭിനയരംഗത്തും താരം ഒരുകൈ നോക്കിയിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തി, 2022-ൽ പുറത്തിറങ്ങിയ ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്ജുവിന്റെ സിനിമാ അരങ്ങേറ്റം. ഭർത്താവ് ആദിത്യയ്ക്കൊപ്പമുള്ള സംഗീത വീഡിയോകളും ഇൻസ്റ്റാഗ്രാം റീലുകളും താരം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
Story Summary: Singer Anju Joseph shared a picture with the newly appointed Kerala Minister T Siddique along with her husband Adithya Parameswaran. She recalled wishing him to become a minister during his election campaign in Kalpetta.

