തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ് യു (KSU) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്ലീഡർ നിയമനത്തിൽ കെഎസ് യു പരസ്യമായി ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് നേരത്തെ കടുത്ത നീരസമുണ്ടായിരുന്നു.
വിഷയം യുഡിഎഫ് മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിവെച്ചതോടെ ഇന്ന് കെപിസിസി (KPCC) നേതൃത്വം അടിയന്തരമായി ഇടപെട്ടിരുന്നു. ഈ വിഷയത്തിൽ ആരും തന്നെ പരസ്യ പ്രതികരണങ്ങൾ നടത്തി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കരുതെന്ന് കെപിസിസി നേതൃത്വം കർശന നിർദേശം നൽകി. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പാർട്ടി വക്താക്കൾ കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി. എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങളോ പരാതികളോ ഉള്ളവർ അത് പാർട്ടിക്കുള്ളിലെ വേദികളിൽ മാത്രമായിരിക്കണം ഉന്നയിക്കേണ്ടതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.
ഭിന്നാഭിപ്രായങ്ങൾ തെരുവിലേക്കും മാധ്യമങ്ങളിലേക്കും വലിച്ച് നീട്ടുന്നത് പാർട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും പൊതുജനങ്ങൾക്കിടയിലെ വിശ്വാസ്യതയെയും കടുത്ത രീതിയിൽ ബാധിക്കുമെന്നാണ് കെപിസിസി ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ വേഗത്തിൽ പരിഹരിക്കാൻ പാർട്ടി നേതൃത്വത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് അണികൾക്ക് നൽകിയിട്ടുണ്ട്.
Story Summary: Kerala Chief Minister V.D. Satheesan has granted an appointment to KSU State President Aloysius Xavier following internal friction over Government Pleader appointments. Amid escalating tensions within the front, KPCC President Sunny Joseph intervened, warning party leaders against public commentary to protect party unity.


