ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ കുതിച്ചുയരുന്നു (Jammu kashmir flash floods). കനത്ത നാശനഷ്ടമുണ്ടായ പൂഞ്ച്, രജൗരി ജില്ലകളിൽ മാത്രം ഇതുവരെ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക വിവരം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പെയ്തിറങ്ങിയ അതിശക്തമായ മഴയാണ് മലയോര മേഖലകളിൽ മിന്നൽ പ്രളയത്തിന് കാരണമായത്. കനത്ത പ്രളയ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
പൂഞ്ചിൽ നിന്നും മാത്രം ആറ് മൃതദേഹങ്ങൾ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇരു ജില്ലകളിൽ നിന്നപ്പായി ആറുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. രജൗരിയിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെടുകയും തകരുകയും ചെയ്തു. മണ്ണിടിച്ചിൽ ഭീഷണിയുള്ള ചരിവുകളിൽ നിന്നും നദീതീരങ്ങളിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളെയാണ് ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ദേശീയ-സംസ്ഥാന പാതകളിൽ പലയിടത്തും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി അമർനാഥ് യാത്രയും വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
നാഗാലാൻഡിലും വ്യാപക മണ്ണിടിച്ചിൽ
വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിലെ മോൺ പട്ടണത്തിലും ശക്തമായ മഴയെ തുടർന്ന് ഇന്ന് ഉച്ചയോടെ വൻ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തെ 13 വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരെ കാണാതായതായാണ് വിവരം. കരസേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സംയുക്തമായി പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ജമ്മു കശ്മീരിൽ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Story Summary: Flash floods in Jammu and Kashmir’s Poonch and Rajouri districts have claimed 19 lives, forcing authorities to suspend the Amarnath and Vaishno Devi pilgrimages. Concurrently, a massive landslide in Mon town, Nagaland, has destroyed 13 houses, leaving four dead and several missing.


