തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു.(K Jayakumar presents Vision Sabarimala, Revenue is 483 crores)
ശബരിമലയുടെ വികസനത്തിനായി മാത്രമായി ഒരു പ്രത്യേക ബജറ്റ് ദേവസ്വം ബോർഡ് തയ്യാറാക്കും. പമ്പയിൽ തീർത്ഥാടകർക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ പിൽഗ്രിം സെന്റർ ആരംഭിക്കും. എല്ലാ സാമ്പത്തിക ഇടപാടുകളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും.
സ്വയംഭൂ സ്പോൺസർമാരിൽ നിന്ന് ഇനി സംഭാവന സ്വീകരിക്കില്ല. ബോർഡ് നേരിട്ട് സ്പോൺസർമാരെ കണ്ടെത്തും. ശബരിമല തന്ത്രിമാർ ഓരോ സീസണിലും മാറി മാറി വരുന്നത് സംബന്ധിച്ച് പുതിയ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തും. മകരവിളക്ക് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യും.
ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിംഗ് നടന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കർശനമായ പരിശോധന നടത്തും. ഷൂട്ടിംഗിന് ബോർഡ് അനുമതി നൽകിയിട്ടില്ലെന്നും, ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

