തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിൽ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജയിലുകളെ കേവലം തടങ്കൽ കേന്ദ്രങ്ങളാകാതെ തിരുത്തൽ കേന്ദ്രങ്ങളായി മാറ്റാൻ സമഗ്രമായ പരിഷ്കരണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala plans new central jail and questions police helicopter lease)
അതേസമയം, പോലീസിനായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാർ തുടരുന്നതിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. കരാർ പുതുക്കണമെന്ന സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ശുപാർശയോട് പ്രതികരിക്കവെയാണ്, വ്യക്തിപരമായി തനിക്ക് കരാർ തുടരുന്നതിനോട് യോജിപ്പില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററിനായി പ്രതിമാസം 80 ലക്ഷം രൂപയാണ് സംസ്ഥാനം നൽകുന്നത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണിത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക നൽകണമെന്ന വ്യവസ്ഥ വലിയ സാമ്പത്തിക ബാധ്യതയാണെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിൽ എടുക്കുമെന്നും, ഡിജിപിയുടെ ശുപാർശ സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
Story Summary
Home Minister Ramesh Chennithala announced plans to establish an additional central jail in Kerala to address overcrowding and focus on prison reform. Addressing the media, he also expressed personal reservation regarding the continuation of the state’s expensive helicopter lease for the police, despite a recommendation from the State Police Chief to renew the contract.

