കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാരലംഘനമല്ലെന്ന് നിരീക്ഷിച്ച കോടതി, സാമൂഹിക ഐക്യം തകർക്കുന്നതാകരുത് നിയമങ്ങളെന്നും മുന്നറിയിപ്പ് നൽകി.(High Court dismisses petition against Christian priest’s entry into temple)
കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത് അതിഥിയായാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്ത്രിയുടെ അനുമതിയോടെയാണ് പ്രവേശനം അനുവദിച്ചത്. അതിഥികളെ ബഹുമാനിക്കുന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണ്.
1965-ലെ ക്ഷേത്രപ്രവേശന നിയമത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ചട്ടങ്ങളിൽ മാത്രമാണ് നിയന്ത്രണമുള്ളത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിലനിൽക്കരുത്. പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടത്. നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുത് എന്നും കോടതി പറഞ്ഞു.
അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന നിലവിലെ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന് സർക്കാരിന് പരിശോധിക്കാം. ഇതിനായി തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് പി.ജി. അജിത് കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.



