തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി ഉയരുന്നു. ശനിയാഴ്ച രാത്രിയിലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയർന്നു. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാൽ പ്രതിദിന ആകെ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട് (116 ദശലക്ഷം യൂണിറ്റിൽ നിന്ന് 115 യൂണിറ്റായി).(Heatwave in Kerala, Electricity consumption has risen sharply)
കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് 30 ശതമാനമായി താഴ്ന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മഴ വൈകുകയാണെങ്കിൽ ആഭ്യന്തര ഉത്പാദനം ഇനിയും കുറയുന്നത് പ്രതിസന്ധി രൂക്ഷമാക്കും. ദേശീയ തലത്തിൽ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉള്ളത് കെ.എസ്.ഇ.ബി.യെ കുഴക്കുന്നുണ്ട്.
പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അര മണിക്കൂർ വരെ നീളുന്ന പ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഇന്നോ നാളെയോ ആയി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുക എന്നതാണ് നിലവിലെ പോംവഴി. എന്നാൽ, ഇങ്ങനെ അധിക തുക നൽകി വൈദ്യുതി വാങ്ങുന്നത് ഭാവിയിൽ വൈദ്യുതി നിരക്ക് വർധിക്കുന്നതിനും സർചാർജ് ഈടാക്കുന്നതിനും കാരണമായേക്കാം എന്ന ആശങ്കയും ഉപഭോക്താക്കൾക്കിടയിലുണ്ട്.

