കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമശ്ശേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി നീക്കവുമായി മുസ്ലിം ലീഗ്. മന്ത്രി പി. രാജീവിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാനെ കളത്തിലിറക്കാനാണ് ലീഗ് നേതൃത്വത്തിൽ ആലോചന നടക്കുന്നത് എന്നാണ് സൂചന. സീറ്റ് വെച്ചുമാറുന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് പുതിയ പേര് ചർച്ചകളിലേക്ക് വരുന്നത്.(Haris Beeran against Minister P Rajeev in Kalamassery for Muslim League?)
മണ്ഡലം തിരിച്ചുപിടിക്കാൻ അതിശക്തനായ സ്ഥാനാർത്ഥി വേണമെന്ന കോൺഗ്രസിന്റെ ആവശ്യമാണ് ഹാരിസ് ബീരാനിലേക്ക് ലീഗിനെ എത്തിച്ചത്. കളമശ്ശേരി വിട്ടുനൽകില്ലെന്ന കർശന നിലപാടിലാണ് ലീഗ്. സീറ്റ് ലീഗിൽ തന്നെ നിലനിർത്തണമെങ്കിൽ മത്സരിക്കുന്നത് വിജയിക്കാൻ സാധ്യതയുള്ള കരുത്തനായ സ്ഥാനാർത്ഥിയായിരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരി പുത്രൻ കൂടിയായ ഹാരിസ് ബീരാൻ നിലവിൽ രാജ്യസഭാംഗമാണ്. കേരളവുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി കേസുകളിൽ സുപ്രീംകോടതിയിൽ ഹാജരായിട്ടുള്ള പ്രമുഖ അഭിഭാഷകനാണ് അദ്ദേഹം.



