ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു (Haripad taluk hospital newborn baby thrown out of window). തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. ആശുപത്രി കെട്ടിടത്തിന് പുറകിലെ കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ കടുത്ത വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണ്ണ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നു എന്നാണ് വിവരം.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി പന്ത്രണ്ട് മണിയോടെ യുവതി വാർഡിലെ ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിക്കുള്ളിൽ രക്തം കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിലും ജീവനക്കാരുടെ കാതുകളിലെത്തി.
പ്രസവിച്ചയുടൻ കുഞ്ഞിനെ ഒഴിവാക്കാനായി ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും കൊള്ളാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടയുടൻ ഒട്ടും സമയം കളയാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ടവലുകളുമായി പുറത്തേക്ക് ഓടിയെത്തുകയായിരുന്നു.
ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ അറ്റൻഡർ അനിൽ സെക്കൻഡുകൾക്കകം വാരിയെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രൂക്ഷമായ തെരുവുനായ ശല്യമുള്ള ആശുപത്രി വളപ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്താൻ മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്‌സിങ് ഓഫിസര്‍ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്. 3 കിലോ 200 ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്. കൃത്യസമയത്ത് ശബ്ദം തിരിച്ചറിഞ്ഞ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും മാതൃകാപരമായ പരിശ്രമത്തെ നഗരസഭാ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.
Story Summary: A 20-year-old unmarried woman threw her newborn baby girl out of a toilet window at Haripad Taluk Hospital. The baby miraculously survived with no major injuries, thanks to the swift rescue by hospital staff. Haripad police registered a case.

