കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് ആദ്യഘട്ട തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തുന്നതിനായി ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും, ജ്യൂസ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടരും.(Feels guilty, Evidence taken from the accused in the Malikkadavu murder case)
തെളിവെടുപ്പിനിടെ തനിക്ക് വലിയ കുറ്റബോധമുണ്ടെന്ന് പ്രതി വൈശാഖൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഈ കൊലപാതകം നടന്ന വിവരം തന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നു എന്ന ഇയാളുടെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമായിരിക്കുകയാണ്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നേരത്തെയുള്ള മൊഴി.
യുവതിയുടെ മരണത്തിന് പിന്നാലെ വൈശാഖനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി മറ്റൊരു എഫ്.ഐ.ആറും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ പീഡിപ്പിക്കുന്നുണ്ടെന്ന് യുവതിയുടെ ഡയറിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
ഒരുമിച്ച് ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് വൈശാഖൻ യുവതിയെ തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.



