തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ഫോൺ കോൾ രേഖകളുടെ പരിശോധനയിൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ സംഘം (ED Attack Case). പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച കോളുകൾ മിക്കതും ഏരിയ സെക്രട്ടറി തലത്തിലുള്ളതാണെന്നും, അവ സമരത്തിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുന്നതു മാത്രമാണെന്നുമാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
ആക്രമണത്തിന് ആരെങ്കിലും നേരിട്ട് ആഹ്വാനം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഫോണുകളുടെ ‘ഹാഷ് വാല്യൂ’ സെറ്റ് ചെയ്തുകഴിഞ്ഞു. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഈ പരിശോധനയിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം, കേസിൽ പ്രതികളായ ഇരുപതിലേറെ പേർ ഇപ്പോഴും ഒളിവിലാണ്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരും വാഹനം തകർത്തവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
Summary: The investigation into the attack on Enforcement Directorate (ED) officials has revealed no direct evidence of conspiracy based on preliminary analysis of the accused’s phone call records. Police noted that the calls were primarily related to gathering participants for a protest. To further investigate potential incitement or calls for violence, authorities are now conducting a detailed cyber forensic examination. Meanwhile, over 20 suspects, including those involved in damaging vehicles, remain at large, and police are actively pursuing them.

