തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ ‘മെട്രോമാൻ’ ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒൻപതിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.(E Sreedharan moves forward with high-speed rail project)
പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഓഫീസിന്റെ പ്രവർത്തനം വിനിയോഗിക്കുക. ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിശദീകരണ യോഗങ്ങൾ ആരംഭിക്കും. മലപ്പുറം ജില്ലയിൽ നിന്നാകും യോഗങ്ങൾക്ക് തുടക്കമിടുക. തുടർന്ന് അതിവേഗ റെയിൽ കടന്നുപോകുന്ന മറ്റ് ജില്ലകളിലും സമാനമായ യോഗങ്ങൾ സംഘടിപ്പിക്കാനാണ് ഇ. ശ്രീധരന്റെ തീരുമാനം.
ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് ഇ. ശ്രീധരൻ അറിയിച്ചു. പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളിൽ ഡി.എം.ആർ.സിക്ക് ലഭിക്കും. റെയിൽവേ മന്ത്രാലയവുമായി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വൈകുന്നതിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കാണെന്ന് ഇ. ശ്രീധരൻ കുറ്റപ്പെടുത്തി.



