തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ 23 ഇടറോഡുകളിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതിനെത്തുടർന്നാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ റീഷെഡ്യൂൾ ചെയ്തത്. നഗരസഭയുടെ ആവശ്യം അംഗീകരിച്ച ഗതാഗത വകുപ്പിനും മന്ത്രി കെ.ബി. ഗണേഷ് കുമാറിനും മേയർ വി.വി. രാജേഷ് നന്ദി അറിയിച്ചു.(E-bus controversy, New service started on 23 roads, Mayor VV Rajesh thanks Transport Minister)
ബസ് സർവീസിസ് മേയർ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ സ്വന്തം വാർഡായ കൊടുങ്ങാനൂരിലെ കുലശേഖരത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ബസാണ് ശനിയാഴ്ച രാവിലെ 7.30-ന് ആദ്യ സർവീസ് നടത്തിയത്. കുലശേഖരം, കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴിയാണ് ഈ സർവീസ് കടന്നുപോകുന്നത്.
രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇല്ലാത്ത ഗ്രാമീണ പാതകളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിച്ചിട്ടുള്ളത്. നിലവിൽ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം, കൂടുതൽ റൂട്ടുകൾ ആവശ്യമായി വന്നാൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്ന് മേയർ വ്യക്തമാക്കി.



