തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനാരോഗ്യ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ മഴക്കാലങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ കൊതുക് ജന്യ രോഗം, ഇപ്പോൾ ഒരു നിശ്ചിത സീസണിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാനം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെല്ലാം രാജ്യത്ത് ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.(Dengue Fever Cases Rising In India Experts Warn It Is No Longer Seasonal Disease)
ഉയർന്ന താപനില, ക്രമരഹിതമായ വേനൽമഴ, നഗരങ്ങളിലെ ജനത്തിരക്ക്, മോശം ശുചിത്വ പരിപാലനം എന്നിവ കൊതുകുകളുടെ പ്രജനന കാലഘട്ടവും ആയുസ്സും വർദ്ധിപ്പിച്ചു. ഇത് രോഗം എളുപ്പത്തിൽ പടരാൻ കാരണമാകുന്നു. ഇന്ത്യയിൽ ഡെങ്കിപ്പനി പകരാൻ അനുയോജ്യമായ മാസങ്ങളുടെ എണ്ണം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡെങ്കിപ്പനി ഇനി ഒരു സീസണൽ രോഗമല്ലെന്നും, അത് വർഷം മുഴുവനും കാണപ്പെടുന്ന ഒരു സങ്കീർണ്ണ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുന്നതും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതും മുമ്പെന്നത്തേക്കാളും പ്രധാനമാണ്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ നടത്തുന്ന നേരത്തെയുള്ള രോഗനിർണ്ണയം വലിയ മാറ്റമുണ്ടാക്കുമെന്നും, സമയബന്ധിതമായ ചികിത്സയും ശരിയായ നിരീക്ഷണവും ഗുരുതരമായ സങ്കീർണതകളിൽ നിന്നും മരണങ്ങളിൽ നിന്നും രോഗികളെ രക്ഷിക്കാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
എന്താണ് ഡെങ്കിപ്പനി?
കൊതുകുകൾ വഴി പകരുന്ന അസുഖമാണ് ഡെങ്കിപ്പനി. പ്രധാനമായും ‘ഈഡിസ് ഈജിപ്തി’ ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. സാധാരണയായി ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ഈ കൊതുകുകൾ വ്യാപകമായി പെരുകുന്നത്. രോഗബാധിതരായ മിക്ക വ്യക്തികളിലും തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. എങ്കിലും രോഗബാധ കടുക്കുന്നതോടെ കടുത്ത പനി, കഠിനമായ സന്ധി-പേശി വേദന, തലവേദന എന്നിവ അനുഭവപ്പെടുന്നു. കൊതുക് കടിയേറ്റതിന് ശേഷം 4 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുകയും ഏകദേശം 2 മുതൽ 7 ദിവസം വരെ ഇത് നീണ്ടുനിൽക്കുകയും ചെയ്യും.
രോഗം പകരുന്നത് എങ്ങനെ?
ഡെങ്കിപ്പനി ബാധിച്ച ഒരു രോഗിയിൽ നിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിന്റെ ശരീരത്തിനുള്ളിൽ കടക്കുന്നു. തുടർന്ന് 8 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഈ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കും. പീന്നീട് ഈ കൊതുകുകൾ ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുന്നതോടെ, രക്തം കുടിക്കുന്നതിനൊപ്പം വൈറസിനെ മുറിവിലൂടെ മനുഷ്യശരീരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയും രോഗബാധിതനാക്കുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
പെട്ടെന്നുണ്ടാകുന്ന ഉയർന്ന ശരീരതാപനില (കടുത്ത പനി).
സന്ധികളിലും പേശികളിലും അനുഭവപ്പെടുന്ന അസഹനീയമായ വേദന.
കണ്ണുകൾ ചലിപ്പിക്കുമ്പോൾ കണ്ണിന് പിന്നിൽ അനുഭവപ്പെടുന്ന കടുത്ത വേദന.
ചർമ്മത്തിൽ ചുവന്ന പാടുകളോ തടിപ്പുകളോ (Rashes) പ്രത്യക്ഷപ്പെടുക.
കടുത്ത തലവേദന, ഓക്കാനം, ഛർദ്ദി, അമിതമായ ക്ഷീണം.
Story Summary
Dengue fever is no longer just a seasonal disease but a year-round public health concern in India due to climate change and rapid urbanization, according to experts including Dr. Sanjay Sarin from DNDi. Primarily transmitted by the female Aedes aegypti mosquito, early diagnosis and preventative measures are crucial as cases steadily rise nationwide, characterized by symptoms like high fever, severe joint pain, and rashes.

