കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷിംജിതയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു.(Deepak’s death, Shimjitha’s bail plea postponed to Monday)
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ ദീപക് തന്നെ ലൈംഗികമായി അതിക്രമിച്ചെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങൾ സഹിതം ഷിംജിത ഉന്നയിച്ച ആരോപണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഏകദേശം 23 ലക്ഷത്തിലധികം ആളുകൾ ഇത് കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഷിംജിതയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ഷിംജിതയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.



