കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയെ ബലിയാടാക്കാനുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ലെന്നും, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനുമാണെന്നും ഇരുവരും കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CPM Kannur MLAs launch scathing attack against party state leadership over election defeat)
പാർട്ടിയുടെ താഴെത്തട്ടിലുള്ള വികാരം മാനിക്കാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്ന് ടി.കെ ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും ഭൂരിഭാഗം പ്രവർത്തകരും എതിർത്തവരെയാണ് സ്ഥാനാർത്ഥികളായി അടിച്ചേൽപ്പിച്ചത്. ജനങ്ങളിൽ നിന്ന് അഭിപ്രായം ചോദിച്ചുള്ള ‘തെറ്റുതിരുത്തൽ’ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് കാരണമായ ഘടകങ്ങൾ ടി.കെ ഗോവിന്ദൻ എണ്ണിപ്പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ബിജെപിയുമായുള്ള ഡീലായി ജനങ്ങൾ സംശയിക്കുന്നു. മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥർ ഇതിൽ ഒപ്പിടില്ല. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കി. എം.വി ഗോവിന്ദൻ നടപ്പിലാക്കിയ ‘ഹാപ്പിനെസ് ഫെസ്റ്റ്’ അഴിമതിയെക്കുറിച്ച് സർക്കാർ അന്വേഷിക്കണം.
തനിക്ക് എംഎൽഎ ഓഫീസ് പോലും തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ പാർട്ടി നേതൃത്വം തന്നെ പ്രവർത്തിച്ചു. കളങ്കിതനായ ഒരാളെ സ്ഥാനാർത്ഥിയായി നിർത്തിയതിലുള്ള പ്രതിഷേധമാണ് പയ്യന്നൂരിൽ കണ്ടതെന്നും, ജനങ്ങളിൽ നിന്ന് പിരിച്ച തുകയുടെ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകാത്ത ജില്ലാ സെക്രട്ടറിയുടെ നിലപാട് പാർട്ടിയെ നാണം കെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Kannur MLAs T.K. Govindan and V. Kunhikrishnan have publicly lashed out at the CPM state leadership, blaming CM Pinarayi Vijayan and M.V. Govindan for the party’s recent election defeat. Accusing the leadership of ignoring party workers and imposing candidates, they demanded an investigation into corruption allegations and criticized the government for losing the trust of the electorate through its political alignments.

