മലപ്പുറം: ഇടതുമുന്നണിയുമായുള്ള നീണ്ടകാലത്തെ സഹകരണം അവസാനിപ്പിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയിരുന്നു. സിപിഎമ്മിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിൽ സഹയാത്രികർക്ക് ഇരട്ടനീതിയാണെന്നും കൂടെ നിൽക്കുന്നവരുടെ താത്പര്യം സംരക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CPM has double standards, says Karat Razack)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പരാജയത്തിന് പിന്നിൽ പ്രാദേശിക സിപിഎം നേതാക്കളാണെന്ന് വ്യക്തമായിട്ടും പാർട്ടി അന്വേഷണം നടത്താൻ തയ്യാറായില്ലെന്ന് റസാഖ് ആരോപിച്ചു. പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തത് പാർട്ടിയിലെ അവഗണനയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ എംഎൽഎ ആയിരുന്നപ്പോൾ പാസാക്കിയ വികസന പദ്ധതികൾ ചില വ്യക്തികൾക്ക് വേണ്ടി അട്ടിമറിച്ചുവെന്നും കാരാട്ട് റസാഖ് ആരോപിച്ചു. വികസന പദ്ധതികൾ അട്ടിമറിച്ചാൽ സഹകരണം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും തിരുത്താൻ സിപിഎം തയ്യാറായില്ല. വർഗീയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇത്തവണ വീണ്ടും മത്സരിച്ചാൽ ഇതേ സംഘം തന്നെ തോൽപ്പിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുമെന്നും കാരാട്ട് റസാഖ് അറിയിച്ചു.

