ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന പോളിറ്റ് ബ്യൂറോയുടെ (പി.ബി) വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിൽ സമർപ്പിച്ചു (CPIM Central Committee Meeting). സ്ഥാനാർത്ഥി നിർണ്ണയത്തിൽ വൻ പാളിച്ച സംഭവിച്ചുവെന്നും ചില നേതാക്കൾ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്നും യോഗത്തിൽ വിമർശനമുയർന്നു. ആസൂത്രിതമായി സ്ഥാനാർത്ഥികളെ കെട്ടിവെക്കുന്ന സാഹചര്യമുണ്ടായെന്നും പാർട്ടിയോട് പിണങ്ങിനിന്ന വിമത നേതാക്കളെ അനുനയിപ്പിക്കാൻ ഔദ്യോഗിക നേതൃത്വം യാതൊരു ശ്രമവും നടത്തിയില്ലെന്നും കേന്ദ്ര കമ്മിറ്റിയിൽ കുറ്റപ്പെടുത്തലുണ്ടായി. നേതാക്കൾ സമയബന്ധിതമായി ഇടപെട്ടിരുന്നുവെങ്കിൽ വിമതർ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങളിൽ ഭരണവിരുദ്ധ വികാരം വലിയ തോതിൽ പ്രകടമായിരുന്നില്ലെങ്കിലും ഒരു മാറ്റം വേണമെന്ന ജനവികാരം തിരിച്ചറിയാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് പി.ബി റിപ്പോർട്ട് വ്യക്തമാക്കുന്നത്. യു.ഡി.എഫിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും സി.പി.ഐ.എം വിട്ടുപോയവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി എന്ന പദവി പരിഗണിച്ചാണ് പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് മുൻപ് ഇളവ് നൽകിയതെന്നും, അതിനാൽ അദ്ദേഹത്തെ നിയമസഭയിൽ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായും ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. എന്നാൽ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവെന്ന തീരുമാനത്തിന് അംഗീകാരം നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Summary: The CPIM Central Committee meeting in Delhi witnessed severe criticism against the Kerala state leadership following a shocking defeat in the assembly elections. The Politburo report highlighted major lapses in candidate selection, noting that unilateral decisions led to the imposition of candidates and failure to reconcile with rebels. While Pinarayi Vijayan’s appointment as Opposition Leader was approved based on majority consensus, several members reportedly expressed dissent over the decision during the meeting.

