തൃശ്ശൂർ: യു.ഡി.എഫ് മന്ത്രി ഒ.ജെ ജെനീഷിനും സഹപ്രവർത്തകർക്കും സ്വന്തം വീട്ടിൽ വെച്ച് ഉച്ചഭക്ഷണം നൽകിയതിന്റെ പേരിൽ സി.പി.ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി (CPI Leader Expelled on OJ Jeneesh Lunch Party). സി.പി.ഐ അഷ്ടമിച്ചിറ ബ്രാഞ്ച് ലോക്കൽ കമ്മിറ്റി അംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി.എസ്. അബ്ദുൽ റഹ്‌മാനെതിരെയാണ് പാർട്ടി കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നന്ദിപ്രകാശന സന്ദർശനത്തിനിടെയാണ് മന്ത്രി ഒ.ജെ ജെനീഷ് അബ്ദുൽ റഹ്‌മാന്റെ വീട്ടിലെത്തിയത്.
ഈ സമയത്ത് മന്ത്രിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് അവിടെ വിരുന്നൊരുക്കിയത് പാർട്ടിക്ക് വലിയ അപമാനമുണ്ടാക്കിയെന്നും, ഇത് ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അബ്ദുൽ റഹ്‌മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ഐകകണ്‌ഠ്യേന തീരുമാനിച്ചതെന്ന് ബ്രാഞ്ച് സെക്രട്ടറി എ.കെ. ഗംഗാധരൻ അറിയിച്ചു. എന്നാൽ ഒരു മന്ത്രി വീട്ടിൽ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും അതിൽ തനിക്ക് ഇപ്പോഴും യാതൊരുവിധ കുറ്റബോധവുമില്ലെന്നും പുറത്താക്കപ്പെട്ട അബ്ദുൽ റഹ്‌മാൻ പ്രതികരിച്ചു. മകന്റെ സുഹൃത്തുക്കളായ യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞതനുസരിച്ചാണ് വിരുന്നൊരുക്കിയതെന്നും രാഷ്ട്രീയം അതിന്റെ വഴിക്ക് പോകുമെങ്കിലും മനുഷ്യർ തമ്മിലുള്ള സൌഹൃദങ്ങൾ നിലനിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് ശരിയല്ലെന്നും കോൺഗ്രസിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ അബ്ദുൽ റഹ്‌മാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഒ.ജെ ജെനീഷ് വ്യക്തമാക്കി. ഇടതുപക്ഷ കോട്ടയായി അറിയപ്പെടുന്ന കൊടുങ്ങല്ലൂരിൽ സി.പി.ഐയുടെ വി.ആർ സുനിൽ കുമാറിനെ എണ്ണായിരത്തിലധികം വോട്ടുകൾക്ക് അട്ടിമറിച്ചാണ് ഒ.ജെ. ജെനീഷ് ഇത്തവണ വിജയിച്ചത്. ഈ പരാജയത്തിന് പിന്നാലെ പ്രാദേശികമായി പാർട്ടി പ്രവർത്തകർക്കിടയിൽ നിലനിന്നിരുന്ന കടുത്ത തർക്കങ്ങളാണ് ഈ പുറത്താക്കലിലൂടെ ഇപ്പോൾ പരസ്യമായിരിക്കുന്നത്.
Summary: The CPI has expelled its Ashtamichira local committee joint secretary, P.S. Abdul Rahman, for hosting a lunch for UDF Minister O.J. Jeneesh at his residence. The party leadership termed the act as grave anti-party activity, linking it to internal friction following CPI’s recent election defeat in the Kodungallur constituency. Minister Jeneesh criticized the expulsion and welcomed Abdul Rahman into the Congress party, while Rahman maintained that political differences should not destroy personal friendships.

