കൊച്ചി: നടിയും ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം (Ansiba Hassan Tiny Tom). പോലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ടിനി ടോം തനിക്കെതിരെ വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്ന് കാണിച്ച് അൻസിബ നൽകിയ ഹർജിയിലാണ് കോടതി നടപടി.
ടിനി ടോമിനെതിരെ കേസെടുക്കാൻ തക്കവണ്ണമുള്ള തെളിവുകളില്ലെന്നായിരുന്നു കടവന്ത്ര പോലീസ് നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പോലീസ് റിപ്പോർട്ട് തള്ളിയ കോടതി, കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
നേരത്തെ ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഈ പരാതി ഡിജിപിക്ക് കൈമാറുകയും കൊച്ചി എസിപിയോട് അന്വേഷണം നടത്താൻ നിർദേശിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അൻസിബയുടെ ആരോപണങ്ങൾ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ഡിജിറ്റൽ തെളിവുകളോ മറ്റ് സാക്ഷ്യങ്ങളോ ഇല്ലെന്നുമായിരുന്നു പോലീസിന്റെ വിലയിരുത്തൽ.
ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും, നിർബന്ധിത മതപരിവർത്തനം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചുവെന്നുമാണ് അൻസിബയുടെ പരാതിയിലുള്ളത്. പോലീസിൽ നിന്ന് അനുകൂല നിലപാടുണ്ടാകാത്തതിനെ തുടർന്നാണ് താരം കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.
Story Summary:
The Ernakulam Magistrate Court has directed the police to register a case against actor Tini Tom based on a petition filed by actress Ansiba Hassan. Rejecting the initial police report which stated a lack of evidence, the court ordered a detailed investigation into Ansiba’s allegations of communal abuse and defamation.

