കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം (Pilathara robbery case). അറസ്റ്റിലായ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് ബിജെപി പ്രവർത്തകനാണെന്ന രീതിയിൽ വരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വ്യക്തമാക്കി. ചില രാഷ്ട്രീയ പാർട്ടികളോട് വിധേയത്വം പുലർത്തുന്ന ചില പോലീസുകാരാണ് ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സനു സന്തോഷിനെ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കാസർകോട് ഉപ്പളയിൽ വെച്ച് പോലീസ് പിടികൂടിയത്. സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. കവർച്ചാ സംഘം ആക്രമണത്തിനായി ഉപയോഗിച്ച ഇന്നോവ കാറും, ഇവർ വാടകയ്‌ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്ര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാർ പിന്തുടർന്നെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് ഇറക്കിവിട്ട ശേഷം വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും സ്വർണ്ണവും സംഘം കവരുകയായിരുന്നു. തുടർന്ന് പണവും സ്വർണ്ണവും എടുത്ത ശേഷം കാറിന്റെ സീറ്റുകൾ കുത്തിക്കീറി നശിപ്പിച്ച നിലയിൽ പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
Story Summary: BJP Kannur District President K.K. Vinod Kumar has denied allegations that Sanu Santhosh, the accused arrested in the Pilathara highway robbery case, is a party worker. He clarified that the rumors are completely baseless and blamed politically biased police officers for spreading misinformation.

