തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് എന്നിവരുമായുള്ള സീറ്റ് തർക്കങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അനിശ്ചിതത്വം തുടരുകയാണ്.(Assembly elections, Seat sharing heats up in UDF)
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോൾ, ജോസഫ് ഗ്രൂപ്പിന്റെ കൈവശമിരുന്ന നാല് നിർണ്ണായക സീറ്റുകൾ തിരിച്ചെടുക്കാനാണ് കോൺഗ്രസ് നീക്കം. ലക്ഷ്യമിടുന്ന സീറ്റുകൾ ഇടുക്കി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോതമംഗലം എന്നിവയാണ്.
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ നേരിടാൻ ജോസഫ് ഗ്രൂപ്പ് പ്രതിനിധി പോരെന്നും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നുമാണ് ഡിസിസിയുടെ നിലപാട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഉരസലുണ്ട്. തിരുവമ്പാടിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ വിജയം ഉറപ്പാണെന്ന് പാർട്ടി കരുതുന്നു.
തിരുവമ്പാടി വിട്ടുനൽകാൻ ലീഗ് ജില്ലാ നേതൃത്വം തയ്യാറല്ല. എന്നാൽ, വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ പകരം മലപ്പുറത്തെ തവനൂർ സീറ്റ് വേണമെന്നതാണ് ലീഗിന്റെ ഉപാധി. നിലവിൽ ലീഗ് 27 സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.

