Sunday, February 8, 2026
HomeKeralaനിയമസഭാ തിരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്, നാല് സീറ്റുകൾ...

നിയമസഭാ തിരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്, നാല് സീറ്റുകൾ തിരിച്ചുചോദിച്ചു; വഴങ്ങാതെ ജോസഫ് വിഭാഗം | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കമാണ് മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.(Assembly elections, Congress, without compromising on seat sharing, reclaims four seats, Joseph faction unyielding)

കോൺഗ്രസ് കണ്ണുവെക്കുന്ന സീറ്റുകൾ ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് എന്നിവയാണ്. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിലാണ് കോൺഗ്രസ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ‘വിജയസാധ്യത’ മാത്രമാണ് മാനദണ്ഡമെന്നും, ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെങ്കിൽ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.

നാല് സീറ്റുകൾ വിട്ടുനൽകണമെന്ന കോൺഗ്രസ് ആവശ്യത്തോട് അനുകൂലമായല്ല കേരള കോൺഗ്രസ് (ജോസഫ്) പ്രതികരിച്ചിരിക്കുന്നത്.
ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകണമെങ്കിൽ പകരം പൂഞ്ഞാർ വേണമെന്ന നിബന്ധന ജോസഫ് വിഭാഗം മുന്നോട്ടുവെച്ചു. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അവിടെ വിജയസാധ്യതയുള്ള കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് സീറ്റുകൾ വിട്ടുകൊടുക്കാം എന്നൊരു ധാരണ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ നാല് സീറ്റുകൾ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. സീറ്റ് വിഭജനത്തിലെ ഈ തർക്കം പരിഹരിക്കാനായി വരുന്ന തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും. വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറാകാത്ത പക്ഷം മുന്നണിയിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates