തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം പൂർണ്ണമായും മരവിച്ച അവസ്ഥയിലാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതികൾ ഓരോരുത്തരായി പുറത്തുവരുന്നത് ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.(All investigations have been frozen, Ramesh Chennithala on Sabarimala gold theft case)
കേസ് നടന്ന് ഇത്രയും നാളായിട്ടും തൊണ്ടിമുതൽ കണ്ടെത്താനോ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാനോ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദത്തിന് എസ്ഐടി വഴങ്ങുകയാണ്. കേസിലെ ഉന്നതരായ പ്രതികളെ രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
സഭയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുന്നത് മന്ത്രി വി. ശിവൻകുട്ടിക്ക് പാർട്ടിയിൽ പേരെടുക്കാൻ വേണ്ടിയാണെന്നും ചെന്നിത്തല പരിഹസിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ അണിനിരത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



