തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന തുടർച്ചയായ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം, അതിവേഗ റെയിൽവേ തുടങ്ങിയ സുപ്രധാന പദ്ധതികളിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പൂർണ്ണമായും തള്ളപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.(AIIMS was not given to Kerala, CM presents resolution in Assembly against central neglect)
ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനം തുടരുകയാണ്. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലയോടുള്ള വിവേചനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ നിരാശപ്പെടുത്തുന്നതാണ്. പ്രദേശിക ഭേദമന്യേ വികസനം ഉറപ്പാക്കേണ്ട കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമ്പോഴാണ് രാജ്യം ശക്തമാകുന്നത്. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതാണ് ഇത്തരം നടപടികളെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ലോകത്തിന് മുൻപിൽ കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

