തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നതുകൊണ്ടാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.(Adoor Prakash has met the Sabarimala gold theft case accused more than once, says MV Govindan)
പെരുംകള്ളന്മാരെ അടൂർ പ്രകാശ് ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. അവരിൽ നിന്ന് അദ്ദേഹം സമ്മാനങ്ങൾ കൈപ്പറ്റിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇതിനെ ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്നല്ലാതെ യുഡിഎഫിന് എന്ത് പറയാനാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
ജാമ്യം കിട്ടിയതുകൊണ്ട് കേസ് അവസാനിക്കില്ലെന്ന് എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം മാത്രമേ പാർട്ടി നടപടിയെടുക്കൂ. ജയിലിൽ കിടന്നതുകൊണ്ട് മാത്രം നടപടി വേണ്ടെന്നാണ് പാർട്ടി നിലപാട്. ഞങ്ങൾ പുറത്താക്കിയാൽ പുറത്താക്കിയത് പോലെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



