തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കിലും നയപരമായ മാറ്റങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി മെട്രോ മാൻ ഇ. ശ്രീധരൻ. പദ്ധതി മുടക്കിയത് താനാണെന്ന പ്രചാരണം തെറ്റാണെന്നും, സംസ്ഥാനം കത്തയക്കാൻ വൈകിയതിനാലാണ് താൻ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് പദ്ധതിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(About Rs 100 crore spent on K-Rail, says E Sreedharan)
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് കേരളത്തിന് അനുയോജ്യമെന്ന് അദ്ദേഹം പറഞ്ഞു. 2016-ൽ ഇതിന്റെ ഡിപിആർ സമർപ്പിച്ചതാണെങ്കിലും ചിലവ് ഭയന്ന് സർക്കാർ കെ-റെയിലിലേക്ക് മാറുകയായിരുന്നു. സർക്കാർ ഇപ്പോൾ ആലോചിക്കുന്ന റാപ്പിഡ് റെയിലിന് മണിക്കൂറിൽ 70-75 കിലോമീറ്റർ വേഗതയുള്ളപ്പോൾ, അതിവേഗ റെയിലിന് 200 കിലോമീറ്ററിന് മുകളിൽ വേഗതയുണ്ടാകും.
കെ-റെയിലിനായി 100 കോടി രൂപ ചിലവാക്കി റിപ്പോർട്ട് തയ്യാറാക്കിയിട്ടും ഫലമുണ്ടായില്ല. എന്നാൽ പുതിയ അതിവേഗ റെയിൽ പഠനത്തിന് വെറും 12 കോടി രൂപ മതിയാകും. കെ-റെയിലിന്റെ പ്രായോഗിക പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും തന്റെ നിർദേശങ്ങളിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും ശ്രീധരൻ പറഞ്ഞു.
പദ്ധതി മാറ്റത്തെക്കുറിച്ച് കേന്ദ്രത്തിന് കത്തയക്കാമെന്ന് മുഖ്യമന്ത്രി ഏറ്റിട്ട് പത്ത് മാസം കഴിഞ്ഞു. ചീഫ് സെക്രട്ടറിയും ബിജു പ്രഭാകർ ഐഎഎസും എന്നെ കണ്ട് പദ്ധതി ബോധ്യപ്പെട്ടതുമാണ്. എന്നാൽ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല, അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലായാൽ റോഡപകടങ്ങൾ കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും സാധിക്കും. ആകെ ചിലവിന്റെ 30% വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും, ബാക്കി 40% ബോണ്ടുകൾ വഴിയും സമാഹരിക്കാം. റെയിൽവേ കേന്ദ്ര വിഷയമായതിനാൽ സംസ്ഥാന സർക്കാർ സഹകരിച്ചില്ലെങ്കിലും കേന്ദ്രത്തിന്റെ നിലപാടിനനുസരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എട്ട്-ഒമ്പത് മാസത്തിനുള്ളിൽ ഡിഎംആർസിക്ക് ഇതിന്റെ പഠന റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



