വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംഭരണശാലകൾ എന്നിവയ്ക്ക് പുറമെ നിർമാണത്തിലിരിക്കുന്ന ദാർഖോവിൻ ആണവനിലയത്തിന് നേരെയും യുഎസ് യുദ്ധവിമാനങ്ങളും ടോമാഹോക്ക് ക്രൂസ് മിസൈലുകളും ആഞ്ഞടിച്ചു. ആണവനിലയത്തിന് നേരെയുള്ള ഈ വ്യോമാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനമാണെന്ന് ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ശക്തമായി പ്രതികരിച്ചു.
യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. കുവൈറ്റിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായ ഡ്രോൺ ആക്രമണം നടത്തി. ക്യാമ്പ് ഉദൈരിയിലെ യുദ്ധോപകരണ ഡിപ്പോയ്ക്കും അലി അൽ സലേം എയർബേസിലെ പേട്രിയറ്റ് റഡാർ സംവിധാനങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കൂടാതെ, കുവൈറ്റിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രണത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായതായും ഇത് കുവൈറ്റിലെ കുടിവെള്ള വിതരണ ശൃംഖലയെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ജോർദാനിലെ അഖാബ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത മിസൈൽ ഇസ്രയേൽ-ജോർദാൻ സംയുക്ത സേന തകർത്തു. ഇറാനെതിരെയുള്ള വ്യോമാക്രമണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ യുഎസ് റീഫ്യൂവലിങ് വിമാനങ്ങൾ എത്തിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ജോർദാനിലെ യുഎസ് ബേസിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ അടിയന്തര പ്രത്യാക്രമണങ്ങൾക്ക് കാരണം.
ഇതോടെ യുദ്ധം ആരംഭിച്ച ശേഷമുള്ള ആകെ യുഎസ് സൈനികരുടെ മരണസംഖ്യ 16 ആയി ഉയർന്നു. നിലവിലെ യുഎസ് ബോംബാക്രമണത്തിൽ തങ്ങളുടെ 50 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക തങ്ങളുടെ ആക്രമണം തുടരുകയാണെങ്കിൽ രാജ്യം മറക്കാനാവാത്ത പാഠം പഠിക്കേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകി.
Story Summary: The United States launched heavy airstrikes against Iran for the eighth consecutive night, targeting military facilities and the under-construction Darkhovin nuclear plant. In retaliation, Iran executed drone strikes on two US military bases in Kuwait, causing fires at an oil refinery and escalating Middle East tensions.


