440രൂപയുടെ കുപ്പി 300രൂപക്ക് ! വ്യാജമദ്യം വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തിൽ ബെവ്‌കോ ജീവനക്കാരനും കൂട്ടാളികളും പിടിയില്‍; പ്രതികൾ ഉപയോഗിച്ച ജീപ്പും പിടിച്ചെടുത്തു
Jan 26, 2023, 10:53 IST
രാജക്കാട്: ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പെടെ നാല് പേർ അറസ്റ്റിൽ. പൂപ്പാറ ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് താരകം ഉല്ലാസ നഗറില്‍ ബിനു(50), ബന്ധുവായ പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു(40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകന്‍ എബിന്‍(22) എന്നിവരെയാണ് ശാന്തന്‍പാറ സി.ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തത്. മദ്യക്കച്ചവടത്തിനായി പ്രതികൾ ഉപയോഗിച്ചിരുന്ന ജീപ്പില്‍ നിന്ന് 35 ലിറ്റര്‍വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. സംഘം വ്യാജ മദ്യം എവിടെ നിന്നാണ് എത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഒരു പ്രമുഖ ബ്രാന്‍ഡ് മദ്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പികളായിരുന്നു. ബിവറേജസ് ഔട്ട്ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപയ്ക്ക് നല്‍കാമെന്ന് ബിനു പറഞ്ഞത് മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു. ഈ വിവരം ബിവറേജസ് അധികൃതര്‍ പോലീസിനെയും എക്സൈസ് വിഭാഗത്തിനെയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ബിനുവിന്റെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.