തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working days in government offices, Organizations give green signal in meeting called by Chief Secretary)
അഞ്ച് പ്രവൃത്തി ദിവസമാക്കുമ്പോൾ പ്രതിദിന ജോലി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിച്ചില്ല. നിലവിൽ ശനിയാഴ്ചകളിലുള്ള അവധിക്ക് പകരമായി മറ്റ് ദിവസങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറാണ്. എന്നാൽ, അഞ്ച് ദിവസത്തെ പ്രവൃത്തി രീതിയിലേക്ക് മാറുമ്പോൾ നിലവിലുള്ള പൊതു അവധികളോ കാഷ്വൽ ലീവുകളോ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ സംഘടനകൾ ശക്തമായി എതിർത്തു.
ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രവർത്തന സാഹചര്യം കണക്കിലെടുത്ത്, അവിടുത്തെ ജീവനക്കാർക്ക് മാത്രമായി പ്രത്യേക പാക്കേജോ തീരുമാനമോ വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. നേരത്തെ ശമ്പള പരിഷ്കരണ കമ്മീഷനും ഭരണ പരിഷ്കരണ കമ്മീഷനും ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി സമയം നടപ്പിലാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇത് നടപ്പിലായാൽ ശനിയാഴ്ചകളിലും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് ഇപ്പോൾ നടന്നതെന്നും അവധി ദിവസങ്ങളുടെ കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷം സംഘടനകളുമായി വീണ്ടും ചർച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

