തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. വി.ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിർക്കാൻ നട്ടെല്ലില്ലാത്ത നേതാവാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇത്തരമൊരു ഡീൽ ഉണ്ടെന്ന് വിശ്വസിക്കാൻ ജനം നഴ്സറി കുട്ടികളാണോ എന്ന് അദ്ദേഹം ചോദിച്ചു.(VD Satheesan is the king of liars, says V Sivankutty)
നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് യഥാർത്ഥ മത്സരമെന്ന് അദ്ദേഹം വ്യക്തമാക്കി. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണ രംഗത്തുണ്ടെങ്കിലും, അവിടെ ഒരു മുതിർന്ന നേതാവിനെ തന്നെ കോൺഗ്രസ് മത്സരത്തിന് ഇറക്കേണ്ടതായിരുന്നു. അന്തസ്സോടെയുള്ള മത്സരമല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദുർബലരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് നിർത്തിയപ്പോഴും സിപിഎം ഇവിടെ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് വോട്ടുകൾ അവർക്ക് തന്നെ ലഭിച്ചിരുന്നെങ്കിൽ അത് എൽഡിഎഫിന് ഗുണകരമാകുമായിരുന്നു. എന്നാൽ, സിപിഎം വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതിലൂടെ ഈ നീക്കം വ്യക്തമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേമത്ത് എൽഡിഎഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

