മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വർ അലി ശിഹാബ് തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. താൻ ഉയർത്തിയ ആഭ്യന്തര വിഷയങ്ങൾ നേതൃത്വം കേട്ടുവെന്നും പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Ultimately a Muslim League activist, Abdurahiman Randathani in Panakkad)
തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് രണ്ടത്താണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങൾ അദ്ദേഹത്തെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയത്.
തനിക്ക് വേണ്ടി എൽഡിഎഫ് ഏത് സീറ്റും ഒഴിച്ചിട്ടിരുന്നുവെന്നും എന്നാൽ താൻ അടിയുറച്ച ലീഗുകാരനാണെന്നും രണ്ടത്താണി പറഞ്ഞു. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ രീതിയിലാണ് താൻ അഭിപ്രായങ്ങൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

