കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച ടി.കെ. ഗോവിന്ദൻ ഉജ്ജ്വല വിജയം നേടിയത്.(TK Govindan Slams MV Govindan And CPI M Leadership After Taliparamba Win 2026)
തളിപ്പറമ്പിലെ പരാജയത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടി ഘടകങ്ങളും ജനങ്ങളും ഒരുപോലെ പറഞ്ഞതാണ്. എന്നാൽ അത് കേൾക്കാൻ നേതൃത്വം തയ്യാറായില്ല. ഉൾപ്പാർട്ടി ജനാധിപത്യം എടുത്തുകളഞ്ഞാൽ ആ പാർട്ടി പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, അതൊരു ഫാസിസ്റ്റ് രൂപമായി മാറും. ചില ആളുകൾ എടുക്കുന്ന തീരുമാനം അടിച്ചേൽപ്പിക്കുകയാണ് ഇവിടെ നടന്നത്, ടി.കെ. ഗോവിന്ദൻ പറഞ്ഞു. ഈ യോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുത്തിരുന്നെങ്കിൽ സ്ഥാനാർത്ഥി മാറുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ അദ്ദേഹം വിമർശിച്ചു. വിടുവായത്തം പറയുന്ന നേതാക്കളെക്കുറിച്ച് സഹതപിക്കാനേ കഴിയൂ. എം.വി. ജയരാജൻ പൊതുയോഗങ്ങളിൽ പങ്കെടുത്തത് തനിക്ക് വോട്ടുകൾ കൂടാനേ സഹായിച്ചുള്ളൂ. ഒരാൾ പോലും കൂടെ നിൽക്കില്ലെന്ന് പറഞ്ഞ ജയരാജൻ ഇപ്പോൾ കാണട്ടെ, തന്റെ കുടുംബം ഉൾപ്പെടെ എല്ലാവരും തനിക്കൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വീടുകൾ കയറി വോട്ട് ചോദിക്കാതെ തന്നെ ജനങ്ങൾ തന്നെ സ്വീകരിച്ചത് ആശയത്തിനുള്ള പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പിന്തുണയോടെ വിജയിച്ച എം.എൽ.എ എന്ന നിലയിൽ കോൺഗ്രസ് തീരുമാനിക്കുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. അവർ ആരെ നിശ്ചയിച്ചാലും അതിനൊപ്പം നിൽക്കുക എന്നതാണ് എന്റെ നിലപാട്, അദ്ദേഹം വ്യക്തമാക്കി.
Story Summary
Newly elected Taliparamba MLA TK Govindan lashed out at the CPI(M) leadership, labeling the party’s current functioning as “fascist” due to the lack of intra-party democracy. He criticized State Secretary MV Govindan for fielding his wife PK Shyamala against public sentiment and mocked District Secretary MV Jayarajan, while confirming his support for the UDF’s Chief Ministerial candidate.

