കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ മുറി തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. വരണാധികാരി മുറി തുറക്കുന്ന വിവരം നേരത്തെ അറിയിച്ചിട്ടും അത് പാർട്ടി നേതൃത്വത്തെയോ മുന്നണിയെയോ അറിയിക്കാതിരുന്നതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്.(Strong Room Controversy, Dissatisfaction in UDF and League against Fathima Thahiliya)
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ തുറന്നത്. സ്ഥാനാർത്ഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നതെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, രാവിലെ എട്ട് മണിക്ക് തന്നെ സ്റ്റോർ റൂം തുറക്കുന്ന കാര്യം വരണാധികാരി തന്നെ അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്ലിയ പിന്നീട് വ്യക്തമാക്കിയതോടെയാണ് യുഡിഎഫ് നേതൃത്വം വെട്ടിലായത്. ഇത് നേതൃത്വത്തോട് പങ്കുവെക്കാത്തത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

