പാലക്കാട്: മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും ആർഡിഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. (Allegations of money being given for votes in Palakkad, RDO seeks more time for investigation)
ആർഡിഒയുടെ ഈ ആവശ്യം കളക്ടർ അംഗീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഈ ആരോപണം ഉയർത്തിയത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
സ്ഥാനാർത്ഥിയുടെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. പണം കിട്ടിയതായി ആദ്യം പറഞ്ഞ വയോധിക പിന്നീട് മൊഴി മാറ്റിയതും കേസിൽ നിർണ്ണായകമാണ്. ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ ശോഭ സുരേന്ദ്രൻ, കോൺഗ്രസ് അയച്ച സ്ത്രീയാണ് പണം നൽകിയതെന്ന് ആരോപിച്ചു. കൂടാതെ കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ മോശം ആംഗ്യങ്ങൾ കാണിച്ചതായും ശോഭ ആരോപിച്ചു. ശോഭ സുരേന്ദ്രന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു.

