തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.(All security arrangements are in place, DGP about Vote counting )
വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷയൊരുക്കാൻ 25 ബാച്ച് കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ പോലെയുള്ള രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പോലീസിന് നിർദ്ദേശം നൽകി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വിവിധയിടങ്ങളിൽ മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി വ്യക്തമാക്കി.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ മുന്നണികൾ വലിയ ആത്മവിശ്വാസത്തിലും അതേസമയം ചെറിയ ആശങ്കയിലുമാണ്. മിക്ക സർവ്വേകളും അനുകൂലമായതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ‘ഫ്ലക്സ് യുദ്ധം’ തുടരുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി തൊടുപുഴയിലും കണ്ണൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
എക്സിറ്റ് പോൾ പ്രവചനങ്ങളെ തിരുത്തിക്കൊണ്ട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. തങ്ങളുടെ വോട്ടുബാങ്കുകളിൽ വിള്ളൽ വീണിട്ടില്ലെന്ന് ഇടത് മുന്നണി വിലയിരുത്തുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും ഇക്കുറി നിയമസഭയിൽ നിർണ്ണായക ശക്തിയാകുമെന്നും ബിജെപിയും കണക്കുകൂട്ടുന്നു. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.

