വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയുടെ നടപടികളെ ‘കടൽക്കൊള്ള’യോട് ഉപമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാാനെ ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ ഭാഗമായി അമേരിക്കൻ സേന എണ്ണക്കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.(We are like pirates, Donald Trump defends seizure of oil tanker amid claimed Iran blockade)
നാവിക നടപടികളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ട്രംപ് പ്രധാന വെളിപ്പെടുത്തലുകൾ നടത്തി. ഇരുപത് ലക്ഷത്തിലധികം ബാരൽ എണ്ണയുമായി വന്ന ഒരു കൂറ്റൻ ടാങ്കറിനെ അമേരിക്കൻ നാവികസേന തടഞ്ഞു. കപ്പലിന് നേരെ ആയുധങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് പൈലറ്റ് അറിയിച്ചതോടെ കപ്പൽ തിരിച്ചുപോയെന്ന് ട്രംപ് പറഞ്ഞു. ലോംഗ് റേഞ്ച് ലൗഡ് സ്പീക്കറുകളിലൂടെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഇത്.
മറ്റൊരു സംഭവത്തിൽ, അമേരിക്കൻ നാവികസേനയുടെ നിർദ്ദേശങ്ങൾ അവഗണിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച കപ്പലിന് നേരെ ആക്രമണം നടത്തിയതായും ട്രംപ് വെളിപ്പെടുത്തി. മൈലുകൾ അകലെ നിന്ന് കപ്പലിന്റെ എൻജിൻ റൂമിന് നേരെ വെടിയുതിർത്ത് അത് പ്രവർത്തനരഹിതമാക്കി. തുടർന്ന് അമേരിക്കൻ സേന കപ്പലിൽ കയറി നിയന്ത്രണം ഏറ്റെടുക്കുകയും എണ്ണ പിടിച്ചെടുക്കുകയും ചെയ്തു.
“ഞങ്ങൾ കപ്പൽ പിടിച്ചെടുത്തു, അതിലെ എണ്ണയും ഞങ്ങളുടെ നിയന്ത്രണത്തിലാക്കി. ഇതൊരു വലിയ ലാഭമുള്ള ഇടപാടാണ്. ഞങ്ങൾ ഇപ്പോൾ കടൽക്കൊള്ളക്കാരെപ്പോലെയാണ്,” എന്നായിരുന്നു ട്രംപിന്റെ വിചിത്രമായ പരാമർശം. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

