ടെഹ്‌റാൻ: മാസങ്ങൾ നീണ്ടുനിന്ന സമാധാന ശ്രമങ്ങളെ അപ്രസക്തമാക്കി ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ-ഇറാൻ സേനകൾ തമ്മിൽ മിസൈൽ ഏറ്റുമുട്ടൽ. മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ബോട്ടുകളെയും ആക്രമണകാരികളെയും തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ ഉടൻ ചർച്ചകൾക്ക് തയ്യാറായി കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇതിലും ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(US Iran Exchange Fire In Strait Of Hormuz Threatening Ceasefire Stability)
തങ്ങളുടെ എണ്ണക്കപ്പലിനെ അമേരിക്ക ലക്ഷ്യം വെച്ചതായും ജാസ്ക് തീരത്തിനടുത്തും ഫുജൈറയ്ക്ക് സമീപവും ആക്രമണം നടന്നതായും ഇറാൻ വ്യക്തമാക്കി. സിറിക്, ഖ്വെഷം ദ്വീപ് തുടങ്ങിയ സിവിലിയൻ മേഖലകളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്നും ഇറാൻ ആരോപിച്ചു. “സിംഹത്തിന്റെ പല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് കണ്ടാൽ അത് ചിരിക്കുകയാണെന്ന് കരുതരുത്” എന്ന ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായിയുടെ പ്രസ്താവന മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചിട്ടുണ്ട്. ഇറാനും ഒരു വൻശക്തിയാണെന്നും അമേരിക്കയുടെ സാന്നിധ്യം മേഖലയിൽ അസ്ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ഏറ്റുമുട്ടലുകളെ ഒരു ‘സ്നേഹസ്പർശം’ (Love tap) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തൽ കരാർ നിലവിലുണ്ടെന്നും എന്നാൽ ഇറാൻ വേഗത്തിൽ ഉടമ്പടി ഒപ്പിടാൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
Story Summary
The fragile ceasefire in the Middle East is under threat as US and Iranian forces exchanged fire in the Strait of Hormuz. While President Trump claimed heavy damage to Iranian attackers, Tehran accused the US of targeting civilian areas and oil tankers, escalating regional tensions.

